Sunday, 1 September 2013

ഉയരങ്ങൾ . .

ഞാനെന്റെ ചിറകുകൾ വിടർത്തി . . എനിക്കിനി പറക്കണം. .  ഈ മരക്കൊമ്പ് വിട്ടുയരണം . . സൂര്യന്റെ താപമറിയണം . . ഈ തണലുകൾ നല്കുന്ന കുളിർമയുടെ അത്യാസക്തിയിൽ നിന്നും മോചനം തേടണം . . താങ്ങുകളില്ലാതെ , താഴെ ഈ കാടിനെ കാണണം . . അകലങ്ങളിൽ കാറ്റിന്റെ മനശ്ശക്തി അറിയണം . . എനിക്കിനി ഈ സ്വാസ്ഥ്യങ്ങളോട് എന്റെ ചിറകിന്റെ ചലനത്താൽ വിട പറയണം . . പുതിയ പ്രഭാതങ്ങൾ തേടണം, സന്ധ്യകളും . .

ഓരോ പറവയുടെ ചിറകുകളിലും വിമോചനത്തിന്റെ ഒരു കണികയുണ്ട് . . അവയുടെ ചിന്തകളിൽ അതിരുകൾ ഭേദിക്കുന്നവന്റെ പതറാത്ത ചെറുത്തു നിൽപ്പുകളുണ്ട് . . അവരുടെ കൊക്കുകളിലേവിടെയോ, വേടന്റെ വെറിപൂണ്ട അസ്ത്രമുനയുടെ ക്രൗര്യവും മൂർച്ചയും ഉണ്ട് . . ഓരോ പറവയുടെ ജീനുകളിലും, താണ്ടാത്ത ദൂരങ്ങളുടെ വന്യമായ ഓർമപ്പെടുത്തലുകളുണ്ട്  . .  ഈ സീമകൾ വിട്ടുയരാൻ അവയോരോന്നും എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്  . .


ഞാൻ ചിറകുകൾ വീശി . . അറിയപ്പെടാത്ത ഉന്നതികളിലേക്ക് പറന്നു . .

പറന്നകലുന്തോറും , ഓർമ്മകൾ നഷ്ടബോധത്തിന്റെ നൂൽപ്പാലങ്ങളിൽ സ്വയം നഷ്ടപ്പെട്ടു കൊണ്ടിരുന്നു . . ചിറകുകൾ വീശിയ ആകാശങ്ങളിൽ , ഉയരങ്ങൾ നഷ്ടപ്പെട്ടവന്റെ നിലവിളികൾ ഉണ്ടായിരുന്നു . . അവിടെ, തെരുവുകളിൽ നഗ്നയാക്കപ്പെട്ടവളുടെ പിടച്ചിലുകൾ ഉണ്ടായിരുന്നു . . കുടിയൊഴിപ്പിക്കപ്പെട്ടവരുടെ  നിദ്ര നഷ്ടപ്പെട്ട രാത്രികൾ, എന്റെ വഴികളിൽ   അനീതിയുടെ നിഴലുകൾ നിറച്ചു . . എനിക്ക് കീഴെ , ഭൂമിയിൽ തണലുകൾ ഇല്ലാതാവുന്നത് ഞാൻ അറിഞ്ഞു . . ന്യൂനമര്‍ദ്ദങ്ങളുടെ നിസ്സംഗതകളായിരിക്കും ഉയരങ്ങളിൽ  എന്റെ കൂട്ടുകാർ എന്നാണ് ശാസ്ത്രം എന്നെ പഠിപ്പിച്ചത് . പക്ഷെ, സ്വത്വം നഷ്ടപ്പെട്ടവരുടെ നിസ്സീമമായ സമ്മര്‍ദ്ധങ്ങൾ എന്റെ നിലനിൽപ്പിനെ പ്രതികരണമില്ലായ്മയുടെ  തടവറകളിൽ അടച്ചു . . ഒരു  പറവയായി തുടരുന്നതിലെ കാതലില്ലായ്മ എന്റെ ചലനങ്ങളിൽ പ്രതിരോധത്തിന്റെ പിൻവിളികൾ പകർന്നു . .

എന്റെ ചിറകുകൾ തകർന്നു . . ബോധങ്ങളിൽ ഭൂതകാലത്തിന്റെ പ്രബോധനങ്ങൾ നിറഞ്ഞു . . ഒരു വീഴ്ചയെ പുണരാൻ എന്റെ ചിന്തകൾ കൊതിച്ചു . . ഇനി പതനമാണ് . . തിരിയെ യാത്ര . . പിൻവിളികളുടെ പൂർണത . . ഓർമകളുടെ അതിലഭ്യത . . മുൻകാഴ്ച്ചകളില്ലായ്മ . . കീഴടക്കിയ ഉയരങ്ങളുടെ സ്ഥിതികോർജ്ജത്തിൽ  നിന്നും , ഉയരങ്ങളില്ലായ്മയുടെ പഴക്കങ്ങൾ പകർന്ന സ്വപ്നങ്ങളിലെക്കൊരു മടക്കയാത്ര . .  

Tuesday, 23 July 2013

ശാസ്ത്രതത്വം

പ്രാവർത്തികമാവാത്ത പരികല്പനകളാണ് ശാസ്ത്രത്തിൽ വിപ്ലവം നയിക്കുന്നവന്റെ ചാലകശക്തി. മനുഷ്യ മനസിന്റെ അതിരില്ലായ്മകളുടെ മഹത്തായ പ്രതിഫലനം. അവിടെ അവനു, അവനു മാത്രം സ്വന്തമായ പ്രതിഭാസങ്ങൾ സൃഷ്ടിക്കാം. ദൂരമോ, ഉയരമോ, തേയ്മാനമോ നശിപ്പിക്കാത്ത, വന്യമായ സ്വത്വമുള്ള ആശയങ്ങളിൽ അഭയം തേടാം. തന്റെ ചുറ്റുപാടുകളോ, കാലമോ , നഷ്ടങ്ങളോ കളങ്കപ്പെടുത്താത്ത വിശുദ്ധിയോടെ അവനു സ്വപ്‌നങ്ങൾ കാണാം . തന്റെ ചിന്തകൾ നാളെയുടെ ചലനത്തിന്റെ മിടിപ്പുകളാവുന്നത് സങ്കല്പിച്ചു കണ്ണുകളടയ്ക്കാം . . തനിക്കു ചുറ്റുമുള്ള എല്ലാറ്റിനെയും നാളത്തെ നഷ്ടപ്പെടലിന്റെ വേദനയോടെ പ്രണയിക്കാം . . ഒരു എഴുത്തുകാരനെ പോലെ, യാഥാർത്ഥ്യങ്ങളിൽ നിലയുറക്കാത്ത ഒരു സ്വപ്നജീവിയുടെ ചന്ജലമായ മനസ് തന്നെയാവണം എതൊരു ശാസ്ത്ര തത്വത്തിനു പിന്നിലെയും കാറ്റലിസ്റ്റ്.
  
പക്ഷെ പ്രയോഗികമാക്കപ്പെട്ട ഓരോ ശാസ്ത്ര തത്വവും അവനു നിരാശയാവും സമ്മാനിക്കുക. തന്റെ സിദ്ധാന്തങ്ങൾ അപ്രയോഗികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നത് ഒരു ചെറിയ നെടുവീർപ്പോടെ അല്ലാതെ അവൻ നോക്കുന്നുണ്ടാവില്ല. താൻ സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു ലോകം, വരും തലമുറയ്ക്ക് അനുമനാങ്ങൾക്ക് പിന്നിലെ അടയാളവാക്യം മാത്രമായി ചുരുങ്ങുന്നത് അവൻ അമർഷത്തോടെ ഭാവനം ചെയ്യുന്നുണ്ടാവും . എങ്കിലും തന്റെ നശ്വരമായ കിനാവുകളുടെ വിമൂകമായ വിളനിലങ്ങളിൽ, അപ്രാപ്യമായ സ്വപ്നങ്ങളുടെ വിത്തുകൾ തേടി അവനിപ്പോഴും അലയുന്നുണ്ടാവാം . . 

Saturday, 13 July 2013

ബുദ്ധപ്രതിമ

ഹൈദെരബാദിലെ ഹുസൈൻ സാഗർ തടാകത്തിന്റെ നടുവിൽ പ്രശസ്തമായ ഒരു ബുദ്ധ പ്രതിമയുണ്ട് . . ജലത്താൽ ചുറ്റപ്പെട്ട് , ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത ഒരു ദ്വീപുപോലെ ആ പ്രതിമ സ്ഥിതി ചെയ്യുന്നു . . അതിനെ വലയം ചെയ്യുന്ന കായലിനും അപ്പുറത്ത് , പടുത്തുയർത്തപ്പെട്ട കെട്ടിടങ്ങൾ കരയുടെ നിമ്നോന്നതികളുടെ സമവാക്യങ്ങളെ പുനർ നിർവചിച്ചുകൊണ്ടേയിരുന്നു . . ഒരു പട്ടണത്തിന്റെ മാലിന്യങ്ങൾ മുഴുവൻ ആ തടാകത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടിരുന്നു . .   
പതിറ്റാണ്ടുകൾക്ക് മുൻപ്, നാഗരികതയുടെ വിത്തുകൾ ആ കരയിൽ വീഴുന്നതും വളരുന്നതും, മെല്ലെ  ഒരു ജനത മുഴുവൻ അതിനെ പിൻപറ്റി മാത്രം ജീവിക്കുന്നതും ആ ബുദ്ധ പ്രതിമ കണ്ടിരിക്കാം . . കുടിലുകളും വൃക്ഷങ്ങളും ഒരു കൂട്ടം സാധാരണക്കാരായ ജനങ്ങളും വ്യാവസായികതയുടെ അമിതപ്രേരണയാൽ വഴിമാറിപ്പോയതും ഒരു നഗരത്തിന്റെയാകെ സംസ്കാരം തനിക്കു മുന്നിൽ തകർന്നു വീഴുന്നതും ആ പ്രതിമ അറിഞ്ഞിരിക്കാം . . 
തന്റെ ജീവിതം കൊണ്ട് ബുദ്ധൻ പറഞ്ഞതിനെയും പഠിപ്പിച്ചതിനെയും വെല്ലുവിളിക്കുന്ന ഒരു ജനത തനിക്കും ചുറ്റും വളർന്നു വരുമ്പോഴും , കണ്ണുകൾ തുറന്നു, തന്റെ ഏകാതന്തയെ മാത്രം പ്രണയിച്ചു കൊണ്ട്, ചക്രവാളത്തെ അനുഗ്രഹിക്കനെന്നോണം കൈയുയർത്തി  ബുദ്ധൻ നിലകൊണ്ടു . .   


Wednesday, 3 July 2013

മറുനാട്ടുകാരൻ

നമുക്ക് ചുറ്റും വിയർപ്പോഴുക്കുന്ന മറു നാട്ടുകാരൻ
അവന്റെ നാടിൻറെ പകർപ്പ് ഇവിടെയും കാണുന്നുണ്ടാവും . .
ഇവിടെ അവൻ നടക്കുന്ന ഏതെങ്കിലും ഒരു ഇടവഴി
അവന്റെ നാട്ടിലെ ഊടുവഴിയിലേക്ക് നയിക്കുന്നുണ്ടാവും . .
ഇവിടത്തെ കാറ്റിലും മണ്ണിലും മഴയിലും അവൻ
അവന്റെ നാടിൻറെ ഗന്ധം അറിയുന്നുണ്ടാവും . .
ഇവിടത്തെ ഏതെങ്കിലും ഒരു സ്ത്രീയുടെ ഒരു വാക്ക്,
ഒരു സാന്ത്വനം, ഒരു പുഞ്ചിരി, ഒരു തലോടൽ
അവനു അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ നല്കുന്നുണ്ടാവും . .
സ്നേഹത്തോടെ ഒന്ന് സംസാരിക്കാൻ അവൻ
എന്റെയോ നിങ്ങളുടെയോ മുഖത്തേക്ക് പ്രതീക്ഷയോടെ,
അല്പം ഭയത്തോടെ നോക്കുന്നുണ്ടാവും .
ഇനിയെങ്കിലും അവൻ നമുക്കും നമ്മൾ അവനും
അന്യരല്ലാതിരിക്കട്ടെ . . . . :) .

". . . . "

ഞാനെന്തിനെ മറക്കണം  . .
നിന്നെയോ , എന്റെ പ്രണയത്തയെയോ . .
ഒരുമിച്ചു കണ്ട കിനാക്കളെയോ. . 
തമ്മിൽ, ഒരുപാടടുത്ത 
നിമിഷങ്ങളെയോ . . . 
ഉറക്കമില്ലാത്ത രാത്രികളെയോ . . 
നിന്റെ വരവും പ്രതീക്ഷിച്ചു, തനിയെ 
കഴിഞ്ഞ വഴിയോരങ്ങളെയോ . .
ഓർമകളിൽ ഉറങ്ങുന്ന സന്ധ്യയെയോ . . 
നിന്റെ വിടർന്ന കണ്കളെയോ . . 
ഞാനെന്തിനെ മറക്കണം . . .   

". . . . "

ഇരുൾ മൂടിയ ഇടവഴികളിപ്പോഴും ഇടവപ്പാതിയിൽ നനയാറുണ്ട് . . 
അവിടെ ഇപ്പോഴും കഴുകൻ കണ്ണുകൾ അലയാറുണ്ട്,
ഇരപിടിയന്മാർ ഇടറാറൂണ്ട്  . . 

". . . . "

തകർന്ന ജനൽചില്ലിലൂടെ അവൾ നോക്കിയപ്പോൾ 
അവനിലെ തകരാത്ത സ്വപ്നങ്ങളെ കണ്ടു . . 
പക്ഷെ, തളർന്ന കണ്ണുകളിലൂടെ അവൻ നോക്കിയപ്പോൾ 
തകർന്ന ജനൽചില്ല് മാത്രമേ കണ്ടുള്ളൂ , അതിനു 
പിന്നിലെ അവളുടെ തളരാത്ത മനസ്സ് കണ്ടില്ല . . .

. . . .

താരാട്ടു കേട്ടു കിടന്നൊരു കാലത്തിൻ 
കാലോച്ചയെന്നെ വിളിച്ചുണർത്തുന്നുവോ  . .
ഓർമകളൊക്കെ ഒളിച്ചുവച്ചീടുക . .
താരാട്ടു കേൾക്കാതെ ഇന്നും ഉറങ്ങുക . . . :)